Thursday, 26 May 2022

ഉന്മാദിയുടെ വെളിച്ചം



ആത്മനൊമ്പരങ്ങളുടെ ഭാണ്ഡവും പേറി ഉന്മാദി ഇരുട്ടിൽ ദിക്കറിയാതെ നടക്കുന്നു...
ജനനത്തെ ശപിക്കുന്നു...
ആത്മാവ് ശരീരത്തെ കാർന്ന് തിന്നുന്നു,
ദേഹിയെ അപാരമായ വിഷാദഗർത്തത്തിലേക്ക് തള്ളിയിടുന്നു...
ഗർത്തത്തിന്റെ അവസാനം ഉന്മാദി വീണ്ടും നടപ്പ് തുടരുന്നു...
ഭാണ്ഡം വീണ്ടും നിറയുന്നു...
സ്വപ്നങ്ങൾ ആകാശമാകുന്നു...
ഉന്മാദി അകലെ വെട്ടം കാണുന്നു...
ഇരുട്ടിൽ നിന്നും പ്രതീക്ഷയെ ചവിട്ടി മുകളിലേക്ക് കയറുന്നു...
അകലെ കാണുന്ന വെളിച്ചം തേടിയലയുന്നു...
ഉന്മാദി നിമിഷമാകുന്നു...
വെളിച്ചം ചിരിക്കുന്നു...
വെളിച്ചം കടലിനെ പ്രണയിക്കുന്നു...
ഉന്മാദി കരയാകുന്നു...
കടൽ വെളിച്ചത്തെ സ്വന്തമാക്കുന്നു...
കര ഇരുളിലാകുന്നു...
ഉന്മാദി കാത്തിരിക്കുന്നു...
വെളിച്ചം പുനർജ്ജനിക്കുന്നു...
കരയെ കടലെടുക്കുന്നു...
ഉന്മാദി മരിക്കുന്നു...
ഭാണ്ഡക്കെട്ടുകൾ അനാഥമാകുന്നു...
കടലിൽ അവ പുതിയ അവകാശിയെ തേടുന്നു...

Saturday, 21 May 2022

രണ്ട് കരകൾ

നമ്മളിരു കരകളാണ്....
ഒരിക്കലും ഒരുമിച്ച് ചേരാൻ സാധ്യതയില്ലാത്ത രണ്ട് കര....
ഇടയിലൂടെ പ്രണയം മരിക്കാതെ...
ആരും അറിയാതെ ഒഴുകട്ടെ...
ഒഴുക്ക് നിലക്കും വരെ...
പിന്നെ കടലാണ്...
ഉടല് വറ്റിച്ചാറ്റി കിട്ടിയ ചോരകൊണ്ട് ചുവപ്പിച്ചൊരു കടൽ...
ഉതിർന്നു വീണ കണ്ണീർ തുള്ളികളും ചുടു നിശ്വാസങ്ങളും മോഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യമില്ലാതൊഴുകി ചേർന്ന കടൽ...
അവയുടെ ആഴങ്ങളിൽ നമുക്ക് ഒരുമിച്ച് പുൽകി മരിക്കാം...
നമ്മുടെ പ്രണയത്തെ നിർദ്ദാക്ഷിണ്യം ശ്വാസം മുട്ടിച്ച് കൊല്ലാം...

ഉന്മാദികളുടെ ലോകം

കായലിൽ നിന്നുള്ള നേരിയ ചൂടുള്ള ഇളം കാറ്റ് കടന്നുപോകെ...
റോസ് വൈനിന്റെ നിറമുള്ള സാരിയും വെള്ളയിൽ നിറയെ പൂക്കളുള്ള ജാക്കറ്റുമിട്ട് വസന്തം ഒഴുകി വന്നരികെയിരിക്കുന്നു...
ആഹ്...
അവളുടെ മണം..
രാവിലെ മുതൽ വിയർത്തുതുടങ്ങിയ ആ കക്ഷം കാണിച്ച്... 
ചെഞ്ചായം പൂശിയ ആകാശം നോക്കി അവൾ മോളിലേക്ക് മുടി കെട്ടി വെക്കുന്നു...
പതിയെ ആ കാച്ചെണ്ണയുടെ മണം പൊന്തിവരുന്നു...
അനുഭൂതി...
നേരിയ ചുവപ്പ് പടർത്തിയ ആ ചുണ്ടുകളിൽ ഒരു നിഗൂഢമായ മന്ദസ്മിതം തത്തിക്കളിക്കുന്നു...
ഇടക്ക് നോക്കുന്ന ഇടംകണ്ണിട്ടുള്ള നോട്ടങ്ങളിൽ കൂരമ്പ് നിറച്ചിരിക്കുന്നു...
ഞാൻ ചോരപൊടിഞ്ഞ് മൃതപ്രാണനാകുന്നു...
ഉന്മാദികളുടെ ലോകം സുന്ദരമാകുന്നത് സ്വപ്നങ്ങൾ നിറയുമ്പോഴാണ്...
ആ സ്വപ്നത്തിൽ അവര് എപ്പോഴേ അകപ്പെട്ടുപോയിരുന്നിരിക്കാം...
ഒരു തിരിച്ചുവരവ് ഉണ്ടോ എന്നുപോലും അറിയാതെ...

നീ...

നീ ശരിക്കും ഋതുവാണ്....
നിനക്ക് പല നിറങ്ങളാണ്...
പല മണങ്ങളും...
ചിലപ്പോ നീ മഴയാണ്...
ചിലപ്പോഴെല്ലാം എന്നെ വരൾച്ചയുടെ അഗാധത്തിലേക്ക് തള്ളിയിടുന്ന വേനലും...
ചിലപ്പോഴെല്ലാം നിനക്ക് ചന്ദനത്തിന്റെ മണമാണ്...
ചിലപ്പോഴെല്ലാം നീ കറുപ്പാണ്....
നീ ഉദയമാണ്...
ചിലപ്പോഴെല്ലാം ഉന്മാദവും...
ചിലപ്പോഴെല്ലാം നീ തീ ആകാറുണ്ട്...
ചിലപ്പോഴെല്ലാം തൊടുമ്പോൾ തണുപ്പരിച്ചുകേറുന്ന പളുങ്ക് പാത്രവും നീയാണ്...
നിന്റെ പൊക്കിൾ ചുഴിയിലൊളിപ്പിച്ച ലോകം സ്വപനങ്ങളുടേതാണ്...
ചിലപ്പോഴൊക്കെയും നീയൊരു തമോഗർത്തമാണ് ഒരിക്കെ വീണ് പോയാൽ ഒരു മടക്കമില്ലാത്ത തമോഗർത്തം...
ചിലപ്പോഴെല്ലാം നീയെന്റെ കവിതയുടെ ആത്മാവാണ്...
ചിലപ്പോഴെല്ലാം നീയെന്റെ കവിതയും...
ചിലപ്പോഴെല്ലാം നീയെന്റെ ഓർമകളാണ്...
ചിലപ്പോഴെല്ലാം സ്വപ്നവും...
ചിലപ്പോഴെല്ലാം നീയൊരു കടലാണ്,
കരയിലുള്ള ഞാൻ വീണ് മരിക്കാൻ ആഗ്രഹിക്കുന്ന കടൽ...
നീയെന്റെ പ്രണയമാണ്...ആകാശമാണ്...
അവസാനമാണ്!!!

Thursday, 12 May 2022

വസന്തകാലം

ഒരു ലോകത്തിലും  ഉൾപ്പെടുത്താതെ... 
ഒരു കാവ്യങ്ങളിലും അടയാളപ്പെടുത്താതെ...
സഞ്ചരിച്ച ദൂരങ്ങളിൽ മാത്രം ഒരുമിച്ചുള്ള-
ഓർമകളെ മാത്രം കൂടെക്കൂട്ടി...
അവസാനിക്കാത്ത പ്രണയകാലവും ഒരു വസന്തവും ഇനിവരാതെ...
ഒരു മഴക്കാലവും കടന്ന്...
നാം വരണ്ട വേനലിൽ ദാഹിച്ചു മരിക്കുകയാണ്....

Sunday, 1 May 2022

വിഷാദം

അതീന്ദ്രിയ ജ്ഞാനത്തിന്റെ ഇഴകൾ കൂട്ടിപ്പിണഞ്ഞ വഴികലൂടെ ചാത്തൻ ഓടുകയായിരുന്നു... പെട്ടന്നാണ് പിന്നിൽ ഒരു ആജാന ബാഹുവിന്റെ കൈ വന്ന് തടുത്തു നിർത്തിയത്??

"ങും... എങ്ങോട്ടാണ്?"

ചോദ്യം ബഹിർഗമിച്ചപ്പോഴാണ് ചാത്തൻ ആഗമനെ ശ്രദ്ധിക്കുന്നത്...
ഹൈദറൂന്റെ അറവുശാലയിൽ കഴിഞ്ഞ പെരുന്നാളിന് കൊണ്ടുവന്ന കൂറ്റന്റെ അതേ ആകാരം...?
അസ്ത്രപ്രജ്ഞനായ ചാത്തനെ ഉണർത്തിയത് ആഗമന്റെ കൈയ്യിലെ വളഞ്ഞിരിക്കുന്ന ആയുധംകൊണ്ടുള്ള പ്രഹരമാണ്...
ചാത്തന്റെ അഹം ബോധത്തിലാണ് അടി വീണത്...
എന്ത്...? ജ്ഞാനംകൊണ്ടീ ലോകം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട എന്നെ ഈ നീചൻ ദണ്ഡിക്കുകയോ...

"ഹേ...കാപാലികാ...ഞാൻ അതീന്ദ്രിയ ജ്ഞാനം കൈപ്പിടിയിലൊതുക്കിയ സാക്ഷാൽ ശ്രീമാൻ ചാത്തൻ എന്റെ വഴി തടഞ്ഞാലുള്ള ഭവിഷ്യത്ത് നിനക്കറിയില്ല!!!"
ചാത്തന്റെ ഉഗ്രകോപം അഗ്നിയായ്‌ വമിച്ചു.

"ഹഹഹ....
അല്ലയോ ശ്രീമാൻ ഇവിടെ വഴി അവസാനിക്കയാണ്...പിന്നെ ഇതെന്റെ അധീനതയിലുള്ള സ്ഥാവര വസ്തുവാണ്....
അതിലതിക്രമിച്ചു കയറിയ നിന്റെ ബോധമണ്ഡലത്തിലെ ഓർമകളെ ഞാൻ തച്ചുടക്കുന്നു...നീ ഇനിമുതൽ വഴിയറിയാതെ കാടറിയാതെ നാടറിയാതെ ദിക്കറിയാതെ ഉലകം ചുറ്റും...."

നിമിഷാർദ്ധനേരത്തിൽ ചാത്തൻ ഉഗ്രമായ ഗർത്തിലേക്ക് നിലതെറ്റി വീണിരുന്നു...




*ബാക്കി ഇനി ഒരു തലക്കടികൊണ്ട് ഓർമ്മ വരുവാണേൽ സംഭവ്യം!

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...