Saturday, 28 November 2020

ബലി

എത്രകവിതകളാണ് നിനക്കായ് ഞാൻ ബലിയർപ്പിച്ചത്...
ഹൃദയം നുറുങ്ങുന്ന തീരാ വേദനയിൽ ഓരോന്നിനേയും കഴുത്തറുത്തു കൊന്നിട്ടും..
ജീവശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്ന കവിതകളെ നോക്കി-
യവയുടെ ചുടുരക്തത്തിനാൽ നിന്റെ ഓർമ്മകളെയൂട്ടിയിട്ടും...
ഉഷ്ണക്കാറ്റാഞ്ഞു വീശുന്ന തരിശുനിലങ്ങളെ എന്റെ വിരക്തിയാൽ പുണർന്നിട്ടും...
വിരഹതാപത്തിനാൽ വറ്റിയ നദിയെ കണ്ണീരിനാൽ പുനർജ്ജനിപ്പിച്ചിട്ടും...
ഓരോ പുലരിയിലും നിന്നെ തിരഞ്ഞിറങ്ങിയിട്ടും...
ഇന്നും നീ പ്രത്യക്ഷമാവാത്തതെന്തേ എൻ പ്രണയമേ...

നീയും ഞാനും

നമുക്ക് പ്രണയിക്കാം...
ഇടവപ്പാതി പോലെ ഇടമുറിയാതൊഴുകാം...
നിന്റെ ഋതുക്കളിൽ നമുക്ക് ചുവന്ന് പൂക്കാം...
ദൂരങ്ങളിൽ നമുക്ക് സ്വപ്നകൊട്ടാരങ്ങൾ പണിയാം...
ലോകമറിയാതെ നമുക്ക് പ്രണയിക്കാം...
നീയും ഞാനും മാത്രമുള്ളൊരു ലോകത്ത് നമുക്ക് കൈകോർത്തു നടക്കാം...

 പകലവസാനിക്കുമ്പോൾ നിന്റെ ദേഹസുഗന്ധം എന്നെ പൊതിയണം
നിന്റെ ശ്വേതകണം രുചിക്കണം...
ചുണ്ടിലെ മധുരം നുകരണം-
ജീവശ്വാസം തേടണം...
നിന്റെ മാറിലെ വസന്തത്തിനെ ചുംബിച്ചുണർത്തണം...
നാഭിയിലാഴമളക്കണം...
നിന്റെ നിറങ്ങൾ പൂക്കുമ്പോൾ ഞാനതിലലിയണം
അവസാനം...ഒരേ പുതപ്പിൽ ഒരേ താപത്തിൽ
ഒരിറ്റിടമില്ലാതെ ഹൃദയതാളം താരാട്ടാവണം...
ഒടുവിലൊരു ചുംബനത്തിലൊരുമിച്ചണയണം.

നീയില്ലായ്മ

നീയില്ലായ്മ വിരക്തിയാണ്....
ആയിരം നക്ഷത്രങ്ങൾ പൂത്തരാത്രിയിലും കുളിരുകോരുന്ന മകരമഞ്ഞാണ്...
നീയില്ലായ്മ ഇടവപ്പാതിയിലെ ഇടിയില്ലാത്ത മഴയാണ്...
നിന്നെയോർക്കുമ്പോൾ പുതുമഴ നനഞ്ഞ മണ്ണ് പോലെ എന്റെ മനസ്സും നിറയുന്നു...
നിന്നെ മറക്കുകയെന്നാൽ ചന്ദ്രനില്ലാത്ത ആകാശം പോലെ വിചനമാണ് ഇരുളാണ്!!!

തുടക്കവുമൊടുക്കവും

ഒരു നിദ്രയുടെ തുടക്കത്തിൽ,
ഒരു ഭ്രാന്തിന്റെ ഇടവേളയിൽ,
ഒരു സ്വപ്‌നത്തിന്റെ മൃത്യുവിൽ,
ആയിരം നക്ഷത്ര സ്ഖലനങ്ങളുടെ നിമിഷാർദ്ധങ്ങളിൽ,
ജനിമൃതി തേടിയുള്ള ഓരോ യാത്രകളുടെ എല്ലാ അവസാനങ്ങളും നിന്നിൽത്തട്ടി
നിൽക്കുന്നു...
സൂര്യൻ വീണ്ടുമുദിക്കുന്നു!!!

പുതിയ പുലരി

ഇപ്പൊ മരിക്കുന്നതിനെ കുറിച്ചൊന്നാലോചിച്ചു നോക്കൂ...
ഈ പെയ്യുന്ന മഴയിൽ നമ്മുടെ സ്വപ്നങ്ങളെ ഒഴുക്കിവിട്ട്...
കണ്ഠനാളത്തിൽ നിന്നുയർന്നുവരുന്ന അവസാന തേങ്ങലിനെ 
ഈ മഴയുടെ ഹുങ്കാരത്തിൽ അലയാൻ വിട്ട്...
രക്തം തണുത്തുറഞ്ഞ-
വസാന ചലനവുമറ്റ്...
ഒരറ്റത്ത് പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കോർത്ത്  മച്ചിൽ കെട്ടി...
പ്രീയപ്പെട്ടവരില്ലാത്ത പുതിയ ആകാശം തേടി...
പിന്നെയൊന്ന് വെളുത്തിരുട്ടുമ്പോൾ ഒരു നക്ഷത്രംകൂടി ജന്മം കൊള്ളുന്നു...

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...