Thursday, 17 September 2020

ഇതിനപ്പുറം

ഇതിനപ്പുറം മരണമാണ്.....
വിശന്ന് പിടഞ്ഞു മരിച്ച സ്വപ്നങ്ങളുടെ അതിർത്തിയാണിത്...
പ്രണയം കാതങ്ങൾ കാൽനട താണ്ടി ചോര ചിന്തിയ തരിശ് നിലമാണ്....
ജീവിക്കാൻ മറന്നവരുടെ നിശ്വാസങ്ങൾ ഉയരുന്നിടമാണ്....
ഓർമകളെ തൂക്കിലേറ്റിക്കൊല്ലുന്ന ഓർമ്മകളെ കാത്തിരിക്കുന്ന വിരക്തിയുടെ കഴുകന്മാരുണ്ടിവിടെ...
ഉച്ചവെയിലിൽ വെന്തുരുകുന്ന ചിന്തകളുടെ ഭ്രൂണമുണ്ട്....
ശവംനാറിപ്പൂക്കൾക്ക് വളമാകാൻ ചാപിള്ളകളുണ്ട്....
ഇനിയൊരു വസന്തത്തിൽ കിനിയാൻ കാത്തിരിക്കുന്ന മുലപ്പാല് വറ്റാത്ത ഇറച്ചികഷ്ണങ്ങൾ ഉണ്ട് ഇവിടെ.....
ഇതിന്നുമപ്പുറം മരണമാണ്.....
അവസാനമാണ്!!!
തികച്ചും അത്യാസന്നമായൊരു നിലയിലാണ് ഒരു ഹൃദയമുള്ളത്...
വരിഞ്ഞുകെട്ടിയ ചങ്ങലകളിലെ തുരുമ്പ്-
മുറിവുണങ്ങാത്ത ചാലുകളിൽ കുത്തിയിറങ്ങി-
വേദനയെ പുൽകുന്നുണ്ട്....

ആരാച്ചാർ

നിന്റെ സ്വപ്നങ്ങളുടെ ഭ്രൂണങ്ങൾ ചാപിള്ളകളായ് പിറക്കുന്നു...
എന്റെ ലോകം വീണ്ടുമൊരു നക്ഷത്രകാതമകലെയാകുന്നു...
നിന്റെ നിശ്വാസങ്ങൾ ഇരുട്ടിൽ കാതറിയാതെ ഒഴുക്കിയകലുന്നു...
ഞാനൊരു ദുഃസ്വപ്നത്തിൽ നിനക്ക് മോക്ഷമേകുന്നു...
നിന്റെ പുഞ്ചിരികൾ ചോര തുപ്പുന്നു...
ഞാനൊരു ആരാച്ചാരാകുന്നു-
നീന്റെ കഴുത്തിൽ ഞാൻ കയറുകെട്ടുന്നു.

പലകുറി മരിക്കുന്നവർ

നാം പലകുറി മരിക്കുന്നതവരറിയുന്നില്ല...
ഉണങ്ങാത്ത മുറിവവർ കാണുന്നില്ല...
മുറിവേറ്റ് ചോര തുപ്പുന്ന ഹൃദയമിടിപ്പവർ കേൾക്കുന്നില്ല...
ഇനിയുമൊടുങ്ങാത്ത വിരഹത്തീ-
യവശേഷിപ്പിച്ച കനലുകൾ നീറുന്നതവർക്കറിയേണ്ട...
വിരക്തിയുടെ ആഴങ്ങളിൽ മുങ്ങിപ്പോകുമ്പോൾ രക്ഷക്കായ് ഉയർത്തിയ കൈകൾ അവർക്ക് ബോധിയുടെ ചിഹ്നങ്ങളാണ്...
വിഷാദ മേഘം ഇടക്കിടെ പെയ്യുന്നതവർ 
ഭ്രാന്തിന്റെ ജല്പനങ്ങളായ് വ്യാഖ്യാനിച്ചു.
അവസാനമവനൊരു കവിതയായ് പര്യവസാനിച്ചപ്പോൾ അവരത് വീണ്ടും വീണ്ടും വായിക്കുന്നു...
ബുദ്ധൻ ശയിക്കുന്നു.... സ്വപ്നങ്ങൾ പുനർജ്ജനിക്കുന്നു.

ശവംനാറി പൂക്കുന്നത്

ശവംനാറി പൂക്കുന്നത്...
സ്വപ്നങ്ങളുടെ നിലമുഴുത്....
ആകാംക്ഷയുടെ വിത്തുപാകി....
വിഷാദത്തിന്റെ മഴപ്പെയ്ത്തിൽ....
പുനർജ്ജനി തേടി-
വിരക്തിയുടെ ആകാശം നോക്കി...
ശവംനാറിപ്പൂക്കൾ വിടരുന്നു!

ഋതു

അവനെ മാത്രം കാത്തിരിക്കുക...
അവന്റെ വേരിനാൽ
ആഴം കൊള്ളുക...
അവന്റെ സിരകളിൽ പടരുക...
അവന്റെ ചില്ലകളിൽ
പൂക്കുക...
അവന്റെ നെഞ്ചിൽ
ഇതൾ പൊഴിക്കുക...
അവന്റെ ഋതുക്കളിൽ
പുനർജ്ജനിക്കുക...

അവളെ മാത്രം തേടുക....
അവളുടെ ആഴങ്ങളെ അറിയുക...
അവളെ സിരകളിൽ പേറുക...
അവൾക്ക് പൂക്കാൻ ചില്ലകൾ നൽകുക...
ഇതൾപൊഴിഞ്ഞുവീഴാൻ
മണ്ണ് നൽകുക...
അവളെ വീണ്ടും ആവാഹിക്കുക!

അവളുടെ കാത്തിരിപ്പിനൊടുവിൽ
അവൻ വീണ്ടും പുനർജനിക്കുന്നു...
അവളുടെ വസന്തങ്ങളിൽ അവൻ ചുവന്നു പൂക്കുന്നു...
അവനവളുടെ ഉന്മാദമാകുന്നു...
അവർ പുണർന്നുയരുന്നു
അനന്തതയിലലിയുന്നു...
അവൾ പൂർണമാകുന്നു... അവൻ പൂർത്തിയാകുന്നു...

ഒടുവിൽ....

അവസാന വരിയിലും അവളെ ഒടുക്കണം....
പച്ചമാവ് കത്തിയെരിഞ്ഞുള്ള ചാരമെടുത്തുള്ളിൽ പൂശണം...
ഓർമകളിൽ അവൾ പുനർജനിക്കുമ്പോൾ വിഭൂതി തേടണം...
പുലരി വിരിയുമ്പോൾ ആത്മാവിലലിയണം...
ഇനിയും കെടാത്ത ആ ചിതയിൽ നിന്നും നിന്നസ്ഥിപഞ്ജരം കൊണ്ടെന്റെ ചൂണ്ടുവിരൽ പൊള്ളണം....
അപ്പോഴെന്റെ മോതിരവിരലിലുള്ള നിന്റെ ആ പേരെഴുതിയ മോതിരമുരുകണം....
അവസാനമായി എനിക്കൊരു കവിതകൂടിക്കുറിക്കണം
അതിലവസാന വരിയിലെങ്കിലും നിന്നെയടക്കണം!.

മണമില്ലാത്ത റോസാപ്പൂക്കൾ

ചുവന്ന റോസാപ്പൂക്കളിൽ മണമില്ലെന്നോ...?
നിന്റെ അഭൗമ സൗന്ദര്യം ഞാൻ ആവാഹിച്ചു നൽകിയ റോസാപ്പൂക്കളിൽ മണമില്ലെന്നോ..?
നിന്റെ മൗനങ്ങളിൽ ഞാൻ കോർത്ത രാഗങ്ങൾ കൊണ്ട് തുന്നിയ ഇതളുകളിൽ മണമില്ലെന്നോ..?
എന്റെ സ്വപ്നങ്ങൾ പിഴിഞ്ഞ ചാറൊഴിച്ച് ഞാൻ വളർത്തിയ റോസാച്ചെടിയുടെ പൂക്കളിൽ മണമില്ലെന്നോ..?
എന്റെ പ്രണയം കൊണ്ട് ചുവപ്പിച്ച ആ പൂക്കളിൽ മണമില്ലെന്ന്!!!

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...