സൂര്യൻ പടിഞ്ഞാറ് ചായുന്നതും ചുറ്റും ഇരുൾമൂടുന്നതും ആകാശം നക്ഷത്രക്കുഞ്ഞുങ്ങളെ പെറ്റ് കൂട്ടുന്നതും അയാൾ അറിഞ്ഞതേയില്ല...
കുന്നിന്റെ ഉച്ചിയിലെ-
പ്പാറയിൽ നീണ്ട് നിവർന്ന് കിടന്നയാൾ അവളെ ഓർത്തു...
അവളുടെ എത്ര എഴുതിയാലും ശരിയാവാത്ത ആ മഷി പടർന്ന കണ്ണുകൾ അയാളെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കി കൊണ്ടിരുന്നു...
അവസാനം കണ്ടപ്പോ ആ കണ്ണുകളിൽ ഒരു അപേക്ഷ ഉണ്ടായിരുന്നോ ഒന്ന് രക്ഷിക്കാൻ പറഞ്ഞിരുന്നോ അവ...
അദൃശ്യമായ ചങ്ങലകൾ അറുത്തു മാറ്റുവാൻ കേണിരുന്നുവോ...?
കാഴ്ചകൾ കലങ്ങി മറിയുന്നു...
ഉപ്പ് രുചിക്കുന്നു...
പരാജിതന്റെ പ്രണയമേ നിന്നെ ഞാനെന്റെ ഹൃദയത്തിലടക്കുന്നു...
നിനക്കൊരു മോചനമില്ലാതെ...
യാചകന്റെ കീറിയ പോക്കറ്റ് പോലെ അവളെ ഒന്ന് കൂടെ വിളിക്കാൻ പോലും അശക്തനായി തിരിഞ്ഞു നടക്കുമ്പോൾ അവൾ കൊതിച്ചിട്ടുണ്ടാകുമോ ഒന്ന് തിരികെ വിളിക്കാൻ....?
അശക്തനും പരാശ്രയനും തീർത്തും ദരിദ്രനുമായ എന്നെയോർത്തെനിക്കപ്പോൾ പശ്ചാത്താപം തോന്നി...
നിശബ്ദം നടന്ന് കയറിയ കുന്നിന്റെ ഉച്ചിയിൽ സൂര്യൻ കത്തുന്നുണ്ടായിരുന്നു....
വിശപ്പ് അതിലും ആഴത്തിൽ കരിച്ചു കളഞ്ഞ കുടലുകളിൽ കെടാത്ത തീ ഉടലാകെ പടർന്ന് പിടിക്കുന്നത് സൂര്യൻ തെല്ലസൂയയോടെ കണ്ടു...
പാറയുടെ ഊഷ്മളതയിൽ ലെയിച്ചെത്രനേരം....
ഇരുട്ട് കണ്ണുകളിൽ തുളച്ചു കയറുന്നു...ഒരു ട്രപ്പീസ് കളിക്കാരന്റെ മികവോടെ എന്നെ എടുത്തെറിയുന്നു...
പൗർണമി ആണോ ഇന്ന്...
ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്നു...
ചന്ദ്രൻ മുഴുവട്ടത്തിൽ പ്രകാശം പൊഴിക്കുന്നു...കുന്നാകെ തിളങ്ങുന്നു....ചുറ്റു നിന്നും മിന്നാമിന്നികൾ സ്വപ്നങ്ങളെ തേടി പോകുന്നു....അപാരമായ വെളിച്ചമേ...നാളെ പുലരിയുണ്ടാകുമോ...???
അവളെ ഞാൻ വീണ്ടും കാണുമോ??
No comments:
Post a Comment